മാനുവൽ റാപ്പിഡ് ആന്റിജൻ സ്ക്രീനിംഗ് വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തതോടെ ഇത് ഉടൻ ഖത്തറിൽ ലഭ്യമാകുമെന്നും യോഗ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക് ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ പിന്തുടർന്ന് കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളോ സമാന ലക്ഷണങ്ങളോ ഉള്ളവരിൽ ഇതുപയോഗിക്കാമെന്നും ലബോറട്ടറി മെഡിസിൻ, പാത്തോളജി വിഭാഗം ചെയർപേഴ്‌സൺ ഡോ. ഐനാസ് അൽ കുവാരി പറഞ്ഞു.
മൂക്കിൽ നിന്ന് സ്രവം എടുത്ത് ഒരു ടെസ്റ്റിംഗ് കാർഡിലേക്ക് പകർന്ന് റെഗുലേറ്റർ സൊല്യൂഷന്റെ തുള്ളികൾ ചേർത്തതിന് ശേഷം നടത്തുന്ന പെട്ടെന്നുള്ള സ്ക്രീനിംഗാണ് ആന്റിജൻ റാപ്പിഡ് ടെസ്റ്റിംഗ് എന്നും പരിശോധന ഫലങ്ങൾ 10 മിനിറ്റിനുള്ളിൽ ലഭ്യമാകുമെന്നും അവർ അറിയിച്ചു. ചുമ, ഉയർന്ന താപനില തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്ന ആളുകൾക്കാണ് റാപ്പിഡ് ആന്റിജൻ പരിശോധന ഉപയോഗിക്കുന്നത്.
“ഈ പരിശോധനയിൽ വൈറസ് ബാധിച്ച ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ 97 ശതമാനം കൃത്യതയോടെ അണുബാധ കണ്ടെത്താനാകും. മാനുവൽ റാപ്പിഡ് ആന്റിജൻ പരിശോധനയ്‌ക്ക് പുറമേ, ഉപകരണങ്ങൾ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ആന്റിജൻ സ്ക്രീനിംഗും ഉണ്ട്. നിലവിൽ, ചില എച്ച്‌എംസി വകുപ്പുകളുമായി സഹകരിച്ച് ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണ ഘട്ടം ഞങ്ങൾ ആരംഭിച്ചു, അത്തരം ഉപകരണങ്ങൾ വഴി സാമ്പിൾ ലബോറട്ടറിയിലേക്ക് അയയ്‌ക്കാതെ തന്നെ ഫലങ്ങൾ ലഭ്യമാക്കും. ” ഡോ കുവാരി പറഞ്ഞു.