ഖത്തറിൽ നാൽപത്തിനാലു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് തൊഴിൽ മന്ത്രാലയം
വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ നിശ്ചിത സമയങ്ങളിൽ ജോലി നിരോധിക്കുന്ന തീരുമാനം ലംഘിച്ചതിന് 44 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 4 മുതൽ ജൂൺ 9 വരെയുള്ള കാലയളവിൽ ലംഘനം നടത്തിയ കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്.
മദീനത്ത് ഖലീഫ, അൽ വക്ര, അൽ വുക്കൈർ, അൽ സൈലിയ, അൽ ഖരൈയ്യത്ത്, അൽ റയ്യാൻ അൽ ജദീദ്, ഐൻ ഖാലിദ്, ഉം സലാൽ മുഹമ്മദ്, ലുസൈൽ, അൽ ഡഫ്‌ന, മുറൈഖ്, അൽ മഷാഫ് തുടങ്ങിയ സ്ഥലങ്ങളിലെ കരാർ, കെട്ടിട അറ്റകുറ്റപ്പണി, പൂന്തോട്ടങ്ങൾ, അലങ്കാര മേഖലകളിലുള്ള കമ്പനികളാണ് നിയമലംഘകർ.
ഇതോടെ ഈ വർഷം തുറന്ന സ്ഥലങ്ങളിൽ നിശ്ചിത സമയങ്ങളിൽ ജോലി നിരോധിച്ചതു മുതൽ ഇതു ലംഘിച്ചതിനു നടപടി നേരിട്ട കമ്പനികളുടെ എണ്ണം 98 ആയി. ഓരോ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നുണ്ട്.
മന്ത്രാലയത്തിന്റെ 16008 എന്ന ഹോട്ട്‌ലൈൻ വഴിയോ അല്ലെങ്കിൽ https://acmsidentity.adlsa.gov.qa/ar എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയോ ആളുകൾക്ക് ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കഴിയും.
Action against 44 companies in #Qatar for violating summer work timingshttps://t.co/7Ml7Qt7sY4
— The Peninsula Qatar (@PeninsulaQatar) June 12, 2021