ഇന്നലെ പ്രവാസികളുമായി ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് ദോഹ എയർപോർട്ടിലേക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി ഖത്തർ. ഇക്കാര്യത്തിൽ ഇന്ത്യ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് ഖത്തറിന്റെ വിശദീകരണത്തിൽ നിന്നും വ്യക്തമാകുന്നത്. യാത്രികരിൽ നിന്നും വലിയ തുക ഈടാക്കുന്ന ഇന്ത്യയുടെ തീരുമാനമാണ് ഖത്തറിനെ മാറ്റി ചിന്തിപ്പിക്കാൻ കാരണമായത്.
നിലവിലെ സാഹചര്യം അനുസരിച്ച് പ്രവാസികളെ ഒഴിപ്പിക്കുന്ന തരത്തിലുള്ള വിമാന സർവീസാണ് ഇന്ത്യ നടത്തുന്നതെന്നും അതിനാൽ തന്നെ ആളുകളെ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നതെന്ന് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതു കൊണ്ട് വിമാനത്തിനുള്ള പാർക്കിംഗ് ഫീ ഉൾപ്പെടെ നിരവധി ഇളവുകൾ ഖത്തർ എയർ ഇന്ത്യക്ക് അനുവദിച്ചു. ഇതേത്തുടർന്ന് ആദ്യ വിമാനം ദോഹയിൽ നിന്നും ശനിയാഴ്ച കൊച്ചിയിലേക്കു തിരിക്കുകയും ചെയ്തു.
https://twitter.com/arunrajpaul/status/1259738284617379842?s=19
എന്നാൽ പിന്നീടാണ് ഇതൊരു സൗജന്യയാത്രയല്ല, എഴുനൂറു റിയാലോളം യാത്രികരിൽ നിന്നും എയർ ഇന്ത്യ വാങ്ങുന്നുണ്ടെന്ന് ഖത്തർ മനസിലാക്കിയത്. ഇതോടെ ഈ ഇളവുകൾ നൽകേണ്ടതില്ലെന്നു തീരുമാനമെടുത്തതിനെ തുടർന്നാണ് സർവീസ് ഒഴിവാക്കിയത്. ഇനി ഇത്തരത്തിൽ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് ഖത്തർ ഇന്ത്യയെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച മുതൽ ഖത്തറിൽ നിന്ന് വിമാന സർവീസുകൾ ഉണ്ടായിരിക്കും എന്നാൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല.
ഗൾഫിലെ നിരവധി രാജ്യങ്ങൾ ഇന്ത്യക്കാരെ സൗജന്യമായി അവരുടെ സ്വദേശങ്ങളിലേക്കെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.. അപ്പോഴും എയർ ഇന്ത്യ 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഗൾഫിലെ വിമാന കമ്പനികൾ സർവീസ് നടത്താമെന്ന് പറയുമ്പോഴും ഇന്ത്യ ഇതുവരെ അനുമതിനൽകിയിട്ടില്ല.
അതേ സമയം സംഭവത്തിൽ വ്യത്യസ്തമായ വിശദീകരണമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. സാങ്കേതിക തകരാറാണ് വിമാന സർവീസ് മുടങ്ങാൻ കാരണമെന്നാണ് അവർ പറയുന്നത്.