കൊവിഡ് 19: ജനജീവിതം സാധാരണ നിലയിലെത്താൻ സമയമെടുക്കുമെന്ന് ഡോ.ഖാൽ
കൊവിഡ് 19 രാജ്യത്തു വ്യാപിച്ചതിനെ തുടർന്ന് താറുമാറായ ജനജീവിതം സാധാരണ നിലയിലെത്താൻ സമയമെടുക്കുമെന്ന് രാജ്യത്തെ പകർച്ചവ്യാധി നിവാരണ കമ്മിറ്റിയുടെ കോ-ചെയർമാനായ ഡോ. അബ്ദുല്ലത്തിഫ് അൽ ഖാൽ അറിയിച്ചു. ഈ വർഷം അവസാനമോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ മാത്രമേ ഇപ്പോഴുള്ള പ്രതിരോധ നടപടികൾ പൂർണമായി പിൻവലിക്കാൻ കഴിയൂവെന്നാണ് അദ്ദേഹം മുന്നറിയിപ്പു തരുന്നത്.
“മുൻപുണ്ടായിരുന്നതു പോലത്തെ സാധാരണ ജീവിതത്തിലേക്ക് പെട്ടെന്നു തന്നെ തിരിച്ചു പോകാൻ കഴിഞ്ഞെന്നു വരില്ല. മറ്റൊരു തരത്തിലായിരിക്കും അതു തിരിച്ചെത്തുക. പുതിയ ജീവിത സാഹചര്യങ്ങളെ നേരിടാൻ എല്ലാവരും തയ്യാറെടുക്കേണ്ടതുണ്ട്.”
“നിലവിലെ ജീവിതരീതി ഇനിയും മാസങ്ങളോളം തുടരേണ്ടി വരും. ഈ വർഷം തീരുന്നതു വരെയോ അടുത്ത വർഷത്തിന്റെ തുടക്കം വരെയോ ചിലപ്പോൾ ഏതാനും വർഷങ്ങളോ അതു നിലനിന്നേക്കാം. വൈറസിനെതിരെ വാക്സിനേഷൻ കണ്ടെത്തുകയും അതു രാജ്യങ്ങൾക്ക് ലഭ്യമാവുകയും ചെയ്യുന്നതു വരെ കാത്തിരിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.” ഡോ.ഖാൽ പറഞ്ഞു.
കൊറോണയെ തടഞ്ഞു നിർത്തിയ ചൈനയടക്കം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയാൽ വൈറസ് ബാധ വീണ്ടും വരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫലപ്രദമായ ഒന്നിൽ കൂടുതൽ വാക്സിനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഒന്നു രണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഡോ. ഖാൽ അറിയിച്ചു.