കൊവിഡ് 19: ഖത്തറിൽ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ഡോ. അൽ ഖാൽ
കൊവിഡ് രോഗികളുടെ എണ്ണം ഖത്തറിൽ വർദ്ധിച്ചു വരുന്നതിനിടെ രാജ്യത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടെന്ന സംശയത്തെ ശക്തിപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹെഡ് ആയ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ. രാജ്യത്ത് സാമൂഹ്യ വ്യാപനത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ വേണ്ടി ആരോഗ്യ മന്ത്രാലയവവും ഖത്തർ യൂണിവേഴ്സിറ്റിയും എച്ച്എംസിയും ചേർന്നു നടത്തിയ കമ്മ്യൂണിറ്റി സർവേയിൽ 11.9 ശതമാനം പേർക്ക് കൊവിഡ് വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നു കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു.
മെയ് 6നും 7നുമായി മൂന്നു ഹെൽത്ത് സെന്ററുകളെ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി സർവേ നടത്തിയതിൽ പങ്കെടുത്ത 11.9 ശതമാനം പേർക്കും കൊവിഡ് ബാധ ഏറ്റിട്ടുണ്ടെന്ന് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. 1308 പേർക്ക് പരിശോധന നടത്തിയതിൽ 156 പേരുടെ ഫലമാണ് പോസിറ്റീവായത്. 1035 പുരുഷന്മാരും 273 സ്ത്രീകളുമാണ് കമ്മ്യൂണിറ്റി സർവേയിൽ പരിശോധിക്കപ്പെട്ടത്.
Community survey finds 11.9 percent positive COVID-19 cases: Official#Qatar #COVID19 #Coronavirus https://t.co/X42Vw05Afz
— The Peninsula Qatar (@PeninsulaQatar) May 14, 2020
അൽ തുമാമ ഹെൽത്ത് സെന്ററിൽ 567 പേരും അൽ വാബ് ഹെൽത്ത് സെന്ററിൽ 441 പേരും ലീബൈബ് ഹെൽത്ത് സെന്ററിൽ 300 പേരുമാണ് പരിശോധിക്കപ്പെട്ടത്.
ഖത്തറിൽ കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനത്തിന്റെ തോതറിയുക, രോഗലക്ഷണമില്ലാതെ അസുഖ ബാധിതർ ഉണ്ടാകാനുള്ള സാധ്യത എന്നിവ മനസിലാക്കി തീരുമാനങ്ങൾ എടുക്കാനാണ് കമ്മ്യൂണിറ്റി സർവേ നടത്തിയത്. പ്രായം, ലിംഗം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഏതാനും ആളുകളെ റാൻഡം ആയാണ് സർവേക്കു തിരഞ്ഞെടുത്തത്.