കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം പനി, തലവേദന, ക്ഷീണം, ശരീരവേദന എന്നിങ്ങനെയുള്ള വിവിധ ബുദ്ധിമുട്ടുകൾ പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. മറ്റ് ചിലര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. വാക്സിനേഷനു ശേഷമുള്ള ഇത്തരം അസ്വസ്ഥതകളെ ഭയപ്പെടേണ്ട കാര്യമില്ല.
കോവിഡ് വാക്സിനേഷനു ശേഷമുള്ള പാർശ്വഫലങ്ങൾ സാധാരണമാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരീരത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി രോഗപ്രതിരോധ ശേഷി പുനരുജ്ജീവിപ്പിക്കുന്നതു കൊണ്ടുണ്ടാകുന്ന ഈ ലക്ഷണങ്ങള്‍ താൽക്കാലികം മാത്രമാണ്. എല്ലാ തരം വാക്സിനുകള്‍ സ്വീകരിക്കുമ്പോഴും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധ്യതയുണ്ട്.
യുഎസിലെ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് വാക്സിൻ സ്വീകരിച്ചയാളുകള്‍ക്ക് കുത്തിവെപ്പെടുത്ത ഭാഗത്ത് വേദന, ചുവപ്പ്, തടിപ്പ് എന്നിവങ്ങനെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ക്ഷീണം, തലവേദന, പേശി വേദന, ഛർദ്ദി, പനി, ഓക്കാനം എന്നിവയാണ് മറ്റ് പാർശ്വഫലങ്ങൾ. രോഗപ്രതിരോധ ശേഷി സജീവമാകുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
രോഗപ്രതിരോധവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് പ്രായം ഒരു ഘടകമായതു കൊണ്ടാണ് പ്രായമായവരേക്കാള്‍ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ചെറുപ്പക്കാരില്‍ കാണുന്നത്. ചെറുപ്പക്കാരിലെ പ്രതിരോധ സംവിധാനം ശരീരത്തിലെത്തുന്ന ഫോറിന്‍ ബോഡിയോട് വേഗം പ്രതികരിക്കുന്നത് കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ അവരില്‍ കൂടുതല്‍ പ്രകടമാകുന്നു.
എല്ലാവരുടെ ശരീരവും വാക്സിനോട് ഒരുപോലെ പ്രതികരിക്കില്ലെന്നതു കൊണ്ട് വാക്സിന്‍ എടുത്ത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ടും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ലെങ്കില്‍ വാക്സിൻ നിങ്ങളുടെ ശരീരത്ത് പ്രവർത്തിക്കുന്നില്ലെന്ന് അർത്ഥമില്ല. ഇത്തരക്കാരുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ രണ്ടാം ഭാഗത്തിനെ വാക്സിന്‍ ഉത്തേജിപ്പിച്ച് ആന്‍റിബോഡികൾ ഉൽപാദിപ്പിച്ച് വൈറസിൽ നിന്ന് സംരക്ഷണം ഉറപ്പാക്കും.