കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഖത്തറിനെ പ്രശംസിച്ച് ഐക്യരാഷ്ട്ര സംഘടന
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനും തുടച്ചു നീക്കാനും ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പ്രശംസ. രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് യാതൊരു വിവേചനവുമില്ലാതെ പരിശോധനയും ചികിത്സയും ഖത്തർ ഗവൺമെന്റ് നൽകുന്നുണ്ട്. ഇതിനെയാണ് ഐക്യരാഷ്ട്രസഭ പ്രകീർത്തിച്ചത്.
കൊറോണ പ്രതിരോധത്തിനായി രാജ്യം ഏർപ്പെടുത്തിയ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഖത്തർ വിദേശകാര്യ സഹമന്ത്രിയും ദുരന്ത നിവാരണ കമ്മിറ്റിയുടെ ചീഫുമായ എച്ച്ഇ ലുലുവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാത്തിറും യുഎൻ പ്രതിനിധികളും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യുണിസെഫ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, ലോകാരോഗ്യ സംഘടന, മനുഷ്യാവകാശ സംഘടന എന്നിവരുടെ പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തിനുള്ളിൽ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചതിനു പുറമേ ആഗോള തലത്തിലുള്ള ഖത്തറിന്റെ സേവനങ്ങളെയും ഐക്യരാഷ്ട്ര സംഘടന പ്രശംസിച്ചു. സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകാനും യുഎൻ അംഗങ്ങളുൾപ്പെടെ കുടുങ്ങിക്കിടന്ന ആളുകളെ വേണ്ട സ്ഥലങ്ങളിൽ എത്തിക്കാനും ഈ അവസരത്തിൽ ഖത്തറിനു കഴിഞ്ഞിരുന്നു.