ഖത്തറിൽ കൂടിയ തോതിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. ഇപ്പോഴുള്ള കൊവിഡ് രോഗികളുടെ എണ്ണം സ്വാഭാവികം മാത്രമാണെന്നാണ് അൽ ജസീറക്കു നൽകിയ ടെലി ഇന്റർവ്യൂവിലൂടെ അവർ വ്യക്തമാക്കിയത്. വളരെ ശക്തമായ പരിശോധന സംവിധാനങ്ങൾ കൊണ്ടാണ് കൂടുതൽ രോഗബാധിതരെ കണ്ടെത്തുന്നതെന്നും ഡോ. ഹനാൻ പറഞ്ഞു.
“കൂടുതൽ പരിശോധനകൾ ഖത്തർ നടത്തുന്നുണ്ട്. ഒരു മില്യൺ ആളുകളിൽ നാൽപതിനായിരം പേർക്കെന്ന നിരക്കിലാണു രാജ്യത്തു പരിശോധന നടത്തുന്നത്. ലോകത്തിലെ ഏറ്റവുമുയർന്ന നിരക്കുകളിൽ ഒന്നാണത്. അതു കൊണ്ടു തന്ന രോഗവ്യാപനത്തിന്റെ സ്വാഭാവികമായ കണക്കാണ് ഇപ്പോൾ ലഭിക്കുന്നത്. അത് ഉയർന്ന തലത്തിലെത്തിയിട്ടില്ല.”
— Qatar Tribune (@Qatar_Tribune) May 7, 2020
93 ശതമാനം പേർക്കും വളരെ നേരിയ തോതിൽ മാത്രമേ രോഗാവസ്ഥയുള്ളുവെന്ന് മന്ത്രി അറിയിച്ചു. അഞ്ച് ശതമാനം പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഒരു ശതമാനം പേർക്കു മാത്രമേ തീവ്രപരിചരണം ആവശ്യമായി വന്നിട്ടുള്ളു. രോഗത്തിന്റെ വ്യാപനം കണ്ടു പിടിച്ച് അതിനു കൃത്യമായി ചികിത്സ നൽകാൻ രാജ്യം ഇടപെടുന്നുണ്ടെന്ന് ഡോ.ഹനാൻ വ്യക്തമാക്കി.
19000 പേർക്കധികം കൊവിഡ് സ്ഥിരീകരിച്ച ഖത്തറിൽ ഇപ്പോഴും 17000 പേർ ചികിത്സയിലുണ്ട്. ആകെ ജനസംഖ്യയെ വെച്ചു നോക്കുമ്പോൾ ഖത്തറിലെ കൊവിഡ് രോഗികളുടെ എണ്ണം ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലേക്കാൾ കൂടുതലാണ്. എങ്കിലും ഇക്കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങൾക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകുമെന്നും അത് കൂടുതൽ പരിശോധനകൾ നടത്തുന്നതു കൊണ്ടാണെന്നും ഡോ. ഹനാൻ മുഹമ്മദ് വ്യക്തമാക്കി.