കൊവിഡ് 19: ക്യൂബയിൽ നിന്നും വിദഗ്ദ പരിശീലനം നേടിയവരെ രാജ്യത്തെത്തിക്കുമെന്ന് ഖത്തർ
ആഗോളതലത്തിൽ പടർന്നു പിടിക്കുന്ന കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി ക്യൂബയിൽ നിന്നും വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരെ രാജ്യത്തെത്തിക്കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ രംഗത്ത് വളരെയധികം മുന്നേറ്റമുണ്ടാക്കിയിട്ടുള്ള ക്യൂബയിലെ ഡോക്ടർമാരുമായി മികച്ച ബന്ധമുണ്ടെന്നും പല രാജ്യങ്ങളിലേക്കും ക്യൂബ ആരോഗ്യ പ്രവർത്തകരെ അയക്കുന്നുണ്ടെന്നും ദേശീയ പകര്‍ച്ചവ്യാധി സന്നദ്ധ സമിതിയുടെ കോ-ചെയർമാനായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടി വരുമെന്നാണ് നിലവിലെ സൂചനകൾ. അതു കൊണ്ടു തന്നെ ഗവർണ്മെന്റിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് പടിപടിയായി രോഗവ്യാപനം തടയണമെന്ന് അദ്ദേഹം പറയുന്നത്.
വൈറല്‍ ആന്റിബയോട്ടിക്കായ ഹൈഡ്രോക്‌സിക്ലോക്വിന്‍, ടാമിഫ്‌ലു തുടങ്ങി മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളിൽ ചിലത് കൊറോണ ചികിത്സക്ക് ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം മരുന്നുകൾ ഖത്തറിൽ ലഭ്യമാണെന്ന് അറിയിച്ച അദ്ദേഹം അൻപതിൽ കൂടുതൽ പ്രായമുള്ളവർ വൈറസ് ബാധയേൽക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേർത്തു.
വൈറസില്‍ നിന്ന് രോഗമുക്തി നേടിവരില്‍ നിന്നും പ്ലാസ്മ ശേഖരിക്കാന്‍ ഖത്തര്‍ ആരംഭിച്ചതായി അറിയിച്ച അദ്ദേഹം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരാന്‍ ധാരാളം സമയമെടുക്കുമെന്നും രാജ്യം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ കൂടുതല്‍ കാലം തുടരേണ്ടി വരുമെന്നും വ്യക്തമാക്കി.