പ്രവാസികളുടെ പ്രതിസന്ധിക്കു പരിഹാരമാകുന്നു, യാത്രാവിലക്കു നീക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചു
ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള യാത്രാവിലക്ക് പിൻവലിച്ച് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങളുമായി ആശയവിനിമയത്തിന് തുടക്കം കുറിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുരക്ഷാ മുൻകരുതൽ സ്വീകരിച്ച് വിദേശത്തേക്കു പോകേണ്ടവരുടെയും ഇന്ത്യയിലേക്കു തിരിച്ചു വരേണ്ടവരുടെയും യാത്രാ തടസങ്ങൾ നീക്കാനും മികച്ച സൗകര്യം ഒരുക്കാനുമാണ് കേന്ദ്രനീക്കം.
രണ്ടാം കോവിഡ് തരംഗം രൂക്ഷമായി ബാധിച്ചതിനെ തുടർന്ന് ഇന്ത്യക്ക് പല രാജ്യങ്ങളും ഏപ്രിൽ മുതൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഗൾഫ് ഉൾപ്പെടെ ഇരുപതിലേറെ രാജ്യങ്ങളുമായി എയർ ബബിൾ സംവിധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.
കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് യാത്രവിലക്കു നീക്കാൻ ഇന്ത്യ നീക്കങ്ങൾ നടത്താൻ ആരംഭിച്ചത്. വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകാനുളള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കവും ഇന്ത്യക്ക് പ്രേരണയാണ്.