ഖത്തറിൽ കൊവിഡ് രോഗത്തിൽ നിന്നും മുക്തരാവുന്നവരുടെ എണ്ണത്തിൽ കൂടിയ തോതിലുള്ള വർദ്ധനവുണ്ടാകുമെന്ന് നാഷണൽ എപിഡെമിക് പ്രിപ്പറേഷൻ കമ്മറ്റിയുടെ കോ ചെയറായ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“കഴിഞ്ഞ ദിവസം രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടായിരം കടന്നിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് മൂലമുള്ള മരണ നിരക്ക് ഖത്തറിൽ വളരെ കുറവാണ്. രാജ്യത്ത് യുവാക്കളുടെ എണ്ണം കൂടുതലായതും കൂടുതൽ പരിശോധന നടത്തുന്നതും തുടക്കത്തിൽ തന്നെ രോഗം കണ്ടെത്താൻ കഴിയുന്നതും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതുമെല്ലാം ഇതിനു കാരണമാണ്.” അദ്ദേഹം പറഞ്ഞു.
https://t.co/ScUbFdVUQV via @Qatar_Tribune
— Qatar Tribune (@Qatar_Tribune) May 8, 2020
രോഗബാധിതരായവരിൽ ഭൂരിഭാഗവും ചെറിയ ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്നും അവർക്ക് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ സൗകര്യങ്ങൾ വേണമെന്നുണ്ടെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഡോ. അൽ ഖാൽ വ്യക്തമാക്കി. ചിലപ്പോൾ ചെറിയ വർദ്ധനവുണ്ടെങ്കിലും മിക്ക ദിവസവും കൊവിഡ് രോഗികളുടെ എണ്ണം ഒരേ തലത്തിലാണു പോകുന്നതെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
“ദിവസേനയുള്ള കണക്കുകളിൽ ശ്രദ്ധ കൊടുത്ത് ആളുകൾ ആശങ്കപ്പെടേണ്ട കാര്യമില്ല. പകരം ഇക്കാലയളവിൽ ഉണ്ടാകുന്ന പൊതുവായ മാറ്റങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആളുകൾ മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കാനും കുടുംബ സന്ദർശനം ഒഴിവാക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.”
29 മുതൽ 34 വയസു വരെയുള്ളവരാണ് കൊവിഡ് രോഗബാധയേറ്റവരിൽ ഭൂരിഭാഗമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധയേറ്റാൽ കൂടിയ പ്രത്യാഘാതങ്ങളുണ്ടാവുന്ന വൃദ്ധജനങ്ങളിൽ രോഗ ബാധ വളരെ കുറവാണെന്ന് അദ്ദേഹം ഉറപ്പു പറയുകയും ചെയ്തു.