അന്താരാഷ്ട്ര സമൂഹം കൊവിഡിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി
ആഗോളതലത്തിൽ കൊവിഡ് 19 വൈറസ് പടർന്നു പിടിക്കുകയും രാജ്യങ്ങൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്യുമ്പോൾ ഇതിനെ മറികടക്കാൻ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി. കൊവിഡുമായി ബന്ധപ്പെട്ട പുരോഗതികൾ വിലയിരുത്താൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചീഫ് എക്സിക്യൂട്ടീവുകള്‍, മനുഷ്യാവകാശ സംഘടനാ മേധാവികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
— Qatar Tribune (@Qatar_Tribune) April 30, 2020
കൊവിഡിനെതിരെ പോരാടാൻ ആദ്യ ഘട്ടം മുതൽ മികച്ച പ്രവർത്തനം ഖത്തർ കാഴ്ച വെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടക്കം മുതൽ തന്നെ രോഗമുള്ളവരെ കണ്ടെത്താനും രോഗവ്യാപനത്തിന്റെ തീവ്രത കണ്ടെത്താനും രോഗികൾക്ക് കൃത്യമായ മെഡിക്കൽ സഹായങ്ങൾ നൽകാനും രാജ്യത്തിനു കഴിഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉറപ്പു വരുത്തിയാണ് എല്ലാവർക്കും ചികിത്സാ സഹായങ്ങൾ നൽകുന്നത്. രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും വിഭവ ലഭ്യതയിൽ ആർക്കും കുറവു വരാതിരിക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കൊവിഡിനെതിരായ വാക്സിനുകളും ചികിത്സാ രീതികളും കണ്ടെത്തുന്നതിലും ഉല്പാദിപ്പിക്കുന്നതിലും പകര്‍ച്ചവ്യാധി മൂലമുള്ള സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ നേരിടാനും അന്താരാഷ്ട്ര സമൂഹം സഹകരണവും ഏകോപനവും നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.