ഉപരോധത്തിനു ഖത്തറിനെ തകർക്കാനായില്ല, അതിനു ശേഷം സ്ഥാപിച്ചത് 47000 കമ്പനികളും 293 ഫാക്ടറികളും
ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഉപരോധം ലക്ഷ്യം കണ്ടില്ലെന്ന് ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ താനി. ഖത്തർ സമ്പദ് വ്യവസ്ഥയുടെ വളർച്ച മുരടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ ഉപരോധം പരാജയമായെന്നും അതിനു ശേഷം 47000 കമ്പനികളും 293 ഫാക്ടറികളും സ്ഥാപിക്കപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
QC Chairman: 47,000 companies and 293 factories established since blockade#Qatar https://t.co/2S3dwDnM6M
— The Peninsula Qatar (@PeninsulaQatar) June 4, 2020
ഖത്തറിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോഴും ഊർജ്ജസ്വലമായി നിലനിൽക്കുന്നുണ്ടെന്നാണ് ലോകബാങ്കിന്റെ കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്. സാമ്പത്തികമായി വികസിക്കുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വർദ്ധിക്കാനും മികച്ചതാക്കാനും ഉപരോധം സഹായിച്ചിട്ടുണ്ടെന്നും അതിന്റെ മൂന്നാം വാർഷികത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
ഉപരോധത്തിന്റെ ആദ്യ വർഷത്തിൽ 162 ഫാക്ടറികളും രണ്ടാം വർഷത്തിൽ 72 ഫാക്ടറികളും മൂന്നാം വർഷം 59 ഫാക്ടറികളുമാണ് രാജ്യത്തു സ്ഥാപിക്കപ്പെട്ടത്. ഭക്ഷ്യസുരക്ഷ, കൃഷി, വ്യവസായം എന്നീ മേഖലയിൽ മുന്നേറി ചരക്കുകളിലും ഉൽപ്പന്നങ്ങളിലും സ്വയംപര്യാപ്തത കൈവരിക്കാൻ ഉപരോധസമയത്ത് ഖത്തറിന് കഴിഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.