കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനു വേണ്ടി ഹമദ് മെഡിക്കൽ കോർപറേഷന്റെ കമ്മ്യൂണിക്കബിൾ ഡിസീസ് സെൻററിൽ (സിഡിസി) പ്ലാസ്മ ചികിത്സ ആരംഭിച്ചു. ഏതാനും രോഗികൾക്കാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ ചികിത്സ നടത്തുന്നത്. വൈറസ് ബാധയുള്ളവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ശേഖരിച്ചാണ് ഈ തരത്തിൽ ചികിത്സ നടത്തുന്നത്. സാർസ്, എച്ച്1എൻ1 എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഇതു പോലെ ചികിത്സ നടത്തിയിരുന്നതായി സിഡിസി മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മാസ്ലാമനി അറിയിച്ചു.
പ്ലാസ്മ ചികിത്സ മുൻപുണ്ടായിരുന്ന രോഗങ്ങൾക്കു നൽകിയപ്പോൾ ഉള്ളതിനേക്കാൾ പുരോഗതി കൊവിഡ് ചികിത്സയുടെ കാര്യത്തിലുണ്ടെന്നും ഡോക്ടർ പറഞ്ഞു. എച്ച്എംസിയിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപാർട്മെൻറിന്റെ സഹകരണത്തിലാണ് സിഡിസിയിൽ പ്ലാസ്മ ശേഖരിക്കുന്നത്. രക്തത്തിൽ നിന്നും നേരിട്ട് പ്ലാസ്മ ശേഖരിക്കാനും അതു സൂക്ഷിച്ചു വച്ച് പിന്നീടുള്ള ചികിത്സക്ക് ഉപയോഗിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടെന്നും സിഡിസി ഡയറക്ടർ പറഞ്ഞു.
അതേ സമയം പ്ലാസ്മ ചികിത്സ നടത്തുമ്പോൾ പുരോഗതിയുണ്ടെങ്കിലും നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആണിതു ചെയ്യുന്നതെന്ന് ഡോ.അൽ മാസ്ലാമനി അറിയിച്ചു. വിദഗ്ദ പരീക്ഷണങ്ങൾ നടത്തിയാലേ ഇത് കൂടുതൽ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുമോയെന്ന് മനസിലാക്കാനാവുയെന്നും അവർ പറഞ്ഞു. മറ്റു പല രാജ്യങ്ങളിലും ഇതു പരീക്ഷിക്കുന്നുണ്ടെന്നും അതിന്റെ ഫലങ്ങൾ മികച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.