ഖത്തറിൽ കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. ഇന്നും നാളെയുമായി 2500 പേരെ പ്രത്യേകിച്ച് ഒരു ക്രമത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ ആകസ്മികമായി പരിശോധിക്കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. മൂന്നു പിഎച്ച്സിസി കേന്ദ്രങ്ങളിലെ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങൾ വഴിയാണ് പരിശോധന നടത്തുന്നത്.
അൽ തുമാമ, അൽ വാബ്, ലീബൈബ് എന്നീ പിഎച്ച്സിസി കേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ പരിശോധന നടക്കുക. വയസ്, ലിംഗം, വർഗം എന്നിവയെ പരിഗണിച്ച് ചിലയാളുകളെ ഒരു ക്രമത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആൾക്ക് പിഎച്ച്സിസിയിൽ നിന്നുമുള്ള സന്ദേശം ലഭിക്കും.
സന്ദേശം ലഭിച്ചതു കൊണ്ട് അയാൾക്ക് കൊറോണ വൈറസ് ബാധയുണ്ടാകാൻ യാതൊരു സാധ്യതയുമില്ല. സാമൂഹ്യ വ്യാപനം നിർണയിക്കാൻ വേണ്ടി മാത്രമാണ് ഈ പരിശോധന നടത്തുന്നത്. താൽപര്യമുള്ളവർ മാത്രം പരിശോധനയിൽ പങ്കെടുത്താലും മതിയെന്നും നിർദ്ദേശമുണ്ട്.
പിഎച്ച്സിസി, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ യൂണിവേഴ്സിറ്റി എന്നിവർ പരസ്പരം സഹകരിച്ചാണ് ഈ പരിശോധന നടത്തുന്നത്. രാജ്യത്ത് സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്നു മനസിലാക്കാനും അതിനനുസരിച്ച് തീരുമാനങ്ങളിൽ മാറ്റം വരുത്താനും ഇതു കൊണ്ടു കഴിയും.