ഖത്തറിൽ ഇന്നു മുതൽ ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കി. രാജ്യത്ത് കൊവിഡിന്റെ വ്യാപനം കുറച്ചു കൊണ്ടുവരാനാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഇന്നു മുതൽ ഇതു ഫോണിലില്ലാതെ പുറത്തിറങ്ങിയാൽ അതു ശിക്ഷാർഹമാണ്. ആപ്പ് വഴി സ്വകാര്യ വിവരങ്ങൾ ചോരില്ലെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു. നമുക്ക് കൊവിഡ് രോഗമുണ്ടോയെന്നും രോഗമുള്ള ആൾ നമുക്കരികിലുണ്ടോ എന്നറിയാനുമാണ് ആപ്പ് ഉപയോഗിക്കുന്നത്.
ഫോണിൽ ഇതു ഡൗൺലോഡ് ചെയ്യുന്നതോടെ രോഗം സംബന്ധിച്ച മുന്നറിയിപ്പ് ആളുകൾക്ക് കിട്ടിത്തുടങ്ങും. നമ്മുടെ ഒന്നര മീറ്റർ അകലത്തിലൂടെ ഏതെങ്കിലും കൊവിഡ് രോഗി പതിനാലു ദിവസത്തിനുള്ളിൽ കടന്നു പോയിട്ടുണ്ടെങ്കിൽ അതിന്റെ വിവരം ആപ്പ് വഴി ലഭ്യമാകും. കൊവിഡ് രോഗമുള്ള ആൾ ആശുപത്രിയിൽ എത്തുന്നതോടെ അയാളുമായി സമ്പർക്കമുണ്ടായവർക്കെല്ലാം സന്ദേശം ലഭിക്കും.
Director of the Public Health Department at the Ministry of Public Health has reiterated that #Ehteraz app must be installed in mobile phones to protect the community from #COVID19 to limit the spread of the virus in the State of #Qatarhttps://t.co/oTPNMoYCgJ
— The Peninsula Qatar (@PeninsulaQatar) May 22, 2020
രോഗബാധയുള്ളവരുടെ ആപ്പിന്റെ നിറം ചുവപ്പായിരിക്കും. നമ്മുടെ ആപ്പിലെ നിറം ഗ്രേ ആണെങ്കിൽ കൊവിഡ് രോഗമുള്ള ആൾ നമ്മുടെ അടുത്തു കൂടി പോയിട്ടുണ്ടെന്നാണ് അർത്ഥം. ഇതോടെ ജാഗ്രത പാലിച്ച് അവർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിയാം.
ആപ്പിൽ പച്ച നിറമാണെങ്കിൽ അവർ ഏറെക്കുറെ സുരക്ഷിതരാണ്. അതേ സമയം മഞ്ഞ നിറമാണു കാണിക്കുന്നതെങ്കിൽ സമ്പർക്ക വിലക്കിലേക്കു മാറേണ്ടി വരും. ചുവപ്പു നിറം വന്നാൽ ആരോഗ്യ പ്രവർത്തകർ അവരെ പൂർണമായും നിയന്ത്രണത്തിലാക്കും.