ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിക്കുന്നു, ഇന്നു രോഗം സ്ഥിരീകരിച്ചത് 845 പേർക്ക്
ഖത്തറിൽ ഇന്ന് പുതിയതായി 845 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13409 ആയി. അതേ സമയം ഇന്ന് 129 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 109 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1372 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3085 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 845 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 2808 പേർക്കു പരിശോധന നടത്തിയപ്പോൾ 643 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 94500 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്ന് 1372 പേർക്ക് രോഗം ഭേദമായപ്പോൾ 12027 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
#Qatar reports 845 new #COVID19 cases on April 30; 129 recoveredhttps://t.co/2WimC3Ftee pic.twitter.com/EylgvlyJ0j
— The Peninsula Qatar (@PeninsulaQatar) April 30, 2020
രോഗബാധിതരുമായുള്ള സമ്പർക്കം മൂലമാണ് ഭൂരിഭാഗം പുതിയ ആളുകൾക്കും വൈറസ് ബാധയേറ്റിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് ഇതിൽ കൂടുതൽ. മറ്റുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച ചിലർ രോഗലക്ഷണങ്ങൾ പോലും കാണിച്ചില്ലെന്നും തുടക്കത്തിൽ തന്നെ പരിശോധന നടത്തിയതു കൊണ്ടാണ് രോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വൈറസ് ബാധയേറ്റവരെ കണ്ടെത്താനും മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കാനുമുള്ള സംവിധാനം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം കുറയുന്നതിന് മുൻപ് വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതാണ് ഇപ്പോൾ രോഗികളുടെ എണ്ണം കൂടാൻ കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.