ഖത്തറിൽ ഇന്നു രണ്ടു കൊവിഡ് മരണം, രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
ഖത്തറിൽ ഇന്നു പുതിയതായി 1830 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 40481 ആയി. അതേ സമയം ഇന്ന് 605 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 688 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 7893 ആയി.
അതേ സമയം ഇന്ന് കൊവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൻപതും നാൽപത്തിമൂന്നും വയസുള്ള രണ്ടു പേരാണ് ഇന്നു മരണമടഞ്ഞത്. ഇതോടെ ഖത്തറിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം പത്തൊൻപതായി.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) May 22, 2020
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/v3RcjknZjj
കഴിഞ്ഞ 24 മണിക്കൂറിനിടെ 5160 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1830 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 5045 പേർക്കു പരിശോധന നടത്തിയപ്പോൾ 1554 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 180642 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 7893 പേർക്ക് രോഗം ഭേദമായപ്പോൾ 32569 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1719 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം പതിമൂന്നു കൊവിഡ് രോഗികളെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 175 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കുറച്ചു ദിവസമായി വർദ്ധനവുണ്ടെങ്കിലും രോഗികളുടെ എണ്ണം കുറയാത്തത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
അതേ സമയം കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി രാജ്യത്ത് വീടിനു പുറത്തിറങ്ങുന്നവർക്കെല്ലാം ഇഹ്തിറാസ് ആപ്പ് ഇന്നുമുതൽ നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടായാൽ വിവരം ലഭ്യമാകാനാണ് ആപ്പ് ഉപയോഗിക്കുന്നത്. കൊറോണ വ്യാപനം ഉയർന്ന ഘട്ടത്തിൽ നിൽക്കുന്നതു കൊണ്ട് രാജ്യത്ത് ഈദ് ആഘോഷങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.