കൊറോണ വൈറസ് പ്രതിസന്ധി ഖത്തറിന്റെ സാമ്പത്തിക സ്ഥിതിയെ തളർത്തില്ലെന്ന് റിപ്പോർട്ട്
ആഗോള തലത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് കൊറോണ വൈറസ് മൂലമുണ്ടായത്. തൊഴിൽ ശാലകൾ വളരെക്കാലത്തേക്ക് അടച്ചിടേണ്ടി വന്നതു കൊണ്ട് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ വലിയ രീതിയിൽ തന്നെ ഇതു ബാധിക്കുമെന്നുറപ്പാണ്. അതു കൊണ്ടു തന്നെ കൊറോണക്കു ശേഷമുള്ള കാലത്തെ വളരെ ആശങ്കയോടെയാണ് എല്ലാ രാജ്യങ്ങളും ഉറ്റു നോക്കുന്നത്.
എന്നാൽ കൊവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധി ഖത്തറിനെ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എകണോമിക്സ് ടൈംസാണ് ഇക്കാര്യം പുറത്തു വിട്ടത്. ഡോളറിനെതിരെ ഖത്തർ റിയാൽ ശക്തമായി നില നിൽക്കുന്നത് ഇക്കാര്യത്തിൽ നിർണായകമായി അവർ ചൂണ്ടിക്കാണിക്കുന്നു.
കൊറോണക്കെതിരെ കൃത്യമായ മുൻകരുതലുകൾ ഖത്തർ ഗവൺമെന്റ് കൈക്കൊണ്ടിട്ടുണ്ട്. സർക്കാറിന്റെ സാമ്പത്തിക പാക്കേജുകൾ കൊറോണ മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ നിലവിലെ വിദേശ നിക്ഷേപം മാത്രം 320 ബില്യൺ ഡോളറാണ്. ഖത്തർ റിയാലിന്റെ കരുത്ത് വർദ്ധിക്കാൻ ഇതു കാരണമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഖത്തറിൽ നിലനിൽക്കുന്നത് പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുമെന്നും എകണോമിക്സ് ടൈംസ് പറയുന്നു.