ഖത്തർ ലോകകപ്പിന് ഇന്ത്യയിൽ നിന്നും വലിയ തോതിൽ ടെലിവിഷൻ വ്യൂവർഷിപ്പ് പ്രതീക്ഷിക്കുന്നുവെന്ന് ലോകകപ്പ് 2022ന്റെ സിഇഒയായ നാസർ അൽ ഖട്ടർ. മിഡിൽ ഈസ്റ്റിൽ വച്ച് ആദ്യമായി നടക്കുന്ന ലോകകപ്പ് ഇന്ത്യയിലെ കാണികൾക്കു മത്സരങ്ങൾ ബുദ്ധിമുട്ടില്ലാതെ കാണാൻ കഴിയുന്ന സമയത്താണു നടക്കുന്നതെന്നതാണ് കൂടുതൽ വ്യൂവർഷിപ്പ് സംഘാടകർ പ്രതീക്ഷിക്കുന്നതിന്റെ പ്രധാന കാരണം. 2022 നവംബർ 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്.
“ഇന്ത്യയെ സംബന്ധിച്ച് ക്രിക്കറ്റ് ലോകകപ്പ് പോലെ വലുതായിരിക്കില്ല ഫുട്ബോൾ ലോകകപ്പെങ്കിലും റഷ്യയിൽ വച്ചു നടന്ന കഴിഞ്ഞ ടൂർണമെന്റ് 300 മില്യൺ കാണികളാണ് ഇന്ത്യയിൽ നിന്നും കണ്ടത്. 2022ൽ അതു തീർച്ചയായും വർദ്ധിക്കും.” പിടിഐയോട് അദ്ദേഹം പറഞ്ഞു.
A #Qatar2022 venue made from shipping containers🚢 ♻️
— Road to 2022 (@roadto2022en) October 26, 2020
Ras Abu Aboud Stadium is on its way! pic.twitter.com/oq7CY3y5HO
“ഇന്ത്യയിലെ കാണികൾക്ക് ചേരുന്ന സമയത്താണ് മത്സരങ്ങൾ നടക്കുക. ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 3.30നും അവസാന മത്സരം രാത്രി 12.30നും ആയിരിക്കും. ഇതിനിടയിലുള്ള മത്സരങ്ങൾ 6.30, 9.30 എന്നീ സമയങ്ങളിലും. ഇത് ഇന്ത്യയിലെ വ്യൂവർഷിപ്പ് വർദ്ധിക്കാൻ കാരണമാകും.” നാസർ വ്യക്തമാക്കി.
ഇന്ത്യൻ ക്ലബുകളെ അദ്ദേഹം ഖത്തറിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു. “പരിശീലനങ്ങൾക്കോ മത്സരങ്ങൾക്കോ ആയി ഇന്ത്യൻ ക്ലബുകൾക്ക് എപ്പോൾ വേണമെങ്കിലും ഖത്തറിലേക്കു വരാം. ആരു ഖത്തറിലേക്ക് എത്തിയാലും അവർക്ക് ലോകോത്തര സൗകര്യങ്ങളും മികച്ച ആതിഥേയത്വവും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.