എംഇഎസിലെ മലയാളിയായ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു
എംഇഎസ് ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കെസിയ സൂസൻ 195 രാജ്യങ്ങളും അവരുടെ തലസ്ഥാനങ്ങളും 2 മിനിറ്റ് 52 സെക്കൻഡ് എന്ന റെക്കോർഡ് സമയത്തിൽ കാണാപ്പാഠം പറഞ്ഞ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു.
2020 നവംബർ 15നാണ് കെസിയ സൂസൻ ജോൺ രാജ്യങ്ങളുടെയും അവരുടെ തലസ്ഥാനങ്ങളുടെയും പേരുകൾ വേഗത്തിൽ പറയുന്ന റെക്കോർഡിനു ശ്രമിക്കുകയും അതു വിജയകരമായി പൂർത്തിയാക്കുകയും ചെയ്തത്. ഇന്ത്യൻ റെക്കോർഡ് ബുക്കും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും വിദ്യാർത്ഥിയുടെ ശ്രമങ്ങൾ അംഗീകരിക്കുകയും റെക്കോർഡ് നേട്ടം സ്വന്തമാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
MES student enters International Book of Records#Qatar https://t.co/lQACbssB6e
— The Peninsula Qatar (@PeninsulaQatar) November 26, 2020
കെസിയ സൂസൻ കേരളത്തിൽ ആലപ്പുഴയിലെ മാവേലിക്കര സ്വദേശിയാണ്. പിതാവ് ജോൺ അലക്സാണ്ടർ മനപ്പള്ളിൽ ഖത്തർഗ്യാസിലെ ഒരു ജോലിക്കാരനും, അമ്മ ലിഞ്ജു ജോൺ മനപ്പള്ളിൽ ഫിസിയോതെറാപ്പിസ്റ്റുമാണ്. ഇരുവരുമാണ് മകളുടെ കഴിവുകളും ഓർമശക്തിയും തിരിച്ചറിഞ്ഞ് ശരിയായ ദിശയിലേക്ക് നയിച്ചത്.
കെസിയ സൂസന് 5 വയസ്സുള്ളപ്പോൾ മുതൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും അവരുടെ തലസ്ഥാനങ്ങളുടെയും പേരുകൾ, എല്ലാ മുഖ്യമന്ത്രിമാരുടെയും ഇന്ത്യൻ പ്രധാനമന്ത്രിമാരുടെയും പേരുകൾ എന്നിവ പറയാൻ കഴിയും. കോവിഡ് ലോക്ക്ഡൗൺ കാലയളവിലാണ് ലോകറെക്കോർഡിനായി കെസിയ രാജ്യങ്ങളും അവരുടെ തലസ്ഥാനങ്ങളും പഠിക്കാൻ തുടങ്ങിയത്.
വിവിധ ഇന്റർ സ്കൂൾ മത്സരങ്ങളിൽ എംഇഎസിനെ പ്രതിനിധീകരിച്ച് ക്വിസിൽ പങ്കെടുത്തിട്ടുള്ള കെസിയയുടെ നേട്ടത്തെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.