ലെബ്സിയർ ഫീൽഡ് ഹോസ്പിറ്റലിലെ അവസാന കോവിഡ് രോഗിയെയും ഡിസ്ചാർജ് ചെയ്തു. കോവിഡ് 19 ചികിത്സക്കു സഹായിക്കുന്നതിനായി 504 കിടക്കകളുള്ള ഫീൽഡ് ആശുപത്രി മെയ് മാസത്തിലാണ് ആരംഭിച്ചതെന്നും 1,884 രോഗികളെ ഇതുവരെ പരിചരിച്ചതായും ആശുപത്രിയിലെ ക്ലിനിക്കൽ ലീഡ് ഡോ. അബ്ദുള്ള റഷീദ് അൽ നെയ്മി പറഞ്ഞു.
“റെക്കോർഡ് സമയത്താണ് പ്രതിരോധ മന്ത്രാലയം ലെബ്സിയർ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിച്ചത്. തുടർന്ന് ആശുപത്രി പ്രവർത്തിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. മുഴുവൻ രോഗികൾക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ചികിത്സ ആശുപത്രി ലഭ്യമാക്കിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
പ്രവാസി പുരുഷന്മാരെ ചികിത്സിക്കുന്നതിനായാണ് ആശുപത്രി പ്രധാനമായും ഉപയോഗിച്ചത്. അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള 504 സിംഗിൾ റൂമുകളുള്ള മൂന്ന് വ്യത്യസ്ത കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ രോഗിക്കും ഞങ്ങൾ ഒരു മുറി അനുവദിച്ചതിനാൽ ഞങ്ങളുടെ എല്ലാ രോഗികൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം നൽകാനായി.
പൊതുജനാരോഗ്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ എല്ലാ ആധുനിക സൗര്യങ്ങളുമുള്ള ഫീൽഡ് ഹോസ്പിറ്റലിൽ 70 സ്റ്റാഫ് അംഗങ്ങൾ ഉണ്ടായിരുന്നു. അതിൽ 20 പേർ ഡോക്ടർമാരാണ്.