രാജ്യത്തെ കൊറോണ രോഗികൾക്കു നൽകുന്ന ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ യാതൊരു കുറവും വരുത്തില്ലെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ തീവ്രപരിചരണ വിഭാഗം മേധാവിയായ ഡോ. അഹമ്മദ് അൽ മുഹമ്മദ് വ്യക്തമാക്കി. ഖത്തറിലെ ആശുപത്രികളിലെ സാധാരണ വാർഡിലായാലും തീവ്രപരിചരണ വിഭാഗത്തിലായാലും രോഗികളെ കൃത്യമായി ചികിത്സിക്കാൻ വേണ്ടത്ര സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ കൊവിഡ് 19 പരിചരണത്തിനു വേണ്ടി മാത്രം സജ്ജമാക്കിയിട്ടുള്ള അഞ്ച് ആശുപത്രികളിലെ ഐസിയുകളിൽ നാനൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. അത് എഴുനൂറാക്കി വർദ്ധിപ്പിക്കാനാണ് നീക്കം. ഇതിനു പുറമേ മെഡിക്കൽ ഐസൊലേഷനായി ഒരു ആശുപത്രിയും ടെസ്റ്റ് ആൻഡ് ഹോൾഡ് ഫെസിലിറ്റികൾക്കായി നാല് ആശുപത്രിയും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
— Qatar Tribune (@Qatar_Tribune) May 9, 2020
ഹസം മെബറീക്ക് ആശുപത്രിയിൽ 15 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം 221 ആക്കിയിട്ടുണ്ട്. കൊവിഡ് ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും നില ഗുരുതരമല്ല. കുട്ടികൾക്കും ഗർഭിണികളായ സ്ത്രീകൾക്കും പ്രത്യേക സെഷൻ ഈ ആശുപത്രികളിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കൊവിഡ് ചികിത്സ ആരംഭിച്ചതു കൊണ്ട് മറ്റ് അടിയന്തിര ചികിത്സ മാറ്റി വെച്ചിട്ടില്ലെന്ന കാര്യവും ഡോ. അഹമ്മദ് അൽ മുഹമ്മദ് അറിയിച്ചു. ഹമദ് ഹോസ്പിറ്റൽ, അൽ ഖോർ ഹോസ്പിറ്റൽ, അൽ വക്ര ഹോസ്പിറ്റൽ എന്നിവടങ്ങളിലൂടെ ഇതു നടക്കുന്നുണ്ടെന്നും കൂടാതെ ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.