വിമാന സർവീസുകൾ വിദേശത്തു നിന്നും ആരംഭിച്ചാൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തെ കേന്ദ്രീകരിച്ചും ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തു നിന്നും വരുന്നവരെ വിശദാംശങ്ങൾ പരിശോധിച്ച് ക്വാറന്റൈൻ ഏർപ്പെടുത്തേണ്ട സ്ഥലം ആരോഗ്യ വകുപ്പ് നിശ്ചയിക്കും. വിമാനത്താവളങ്ങൾക്കു സമീപം നിരീക്ഷണത്തിൽ വെക്കേണ്ട സ്ഥലം ഒരുക്കാൻ രണ്ടു വകുപ്പുകളെ ഏർപ്പാടാക്കിയിട്ടുണ്ട്. സെൻററുകളിൽ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസൾട്ട് ഉള്ളവരെ വീട്ടിൽ നിരീക്ഷണത്തിലേക്കു വിടും.
പുറത്തു കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കണമെന്നാണു താൽപര്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് എത്തിച്ചേരുന്നവർക്ക് കഴിയാൻ വേണ്ട കെട്ടിടങ്ങളുടെയും താമസ സൗകര്യങ്ങളുടെയും കാര്യം തൃപ്തികരമാണെന്നും കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ ശ്രമിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളില്‍നിന്നു വരുന്നവര്‍ നോര്‍ക്കയിലോ എംബസി മുഖേനെയോ രജിസ്റ്റര്‍ ചെയ്യണം. വയോജനങ്ങള്‍, വിസിറ്റിംഗ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കൊവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ഉദ്ദേശം. അവരെ ആദ്യഘട്ടത്തില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും വിദേശ മന്ത്രാലയത്തോടും അഭ്യര്‍ത്ഥിക്കും.
ജോലി നഷ്ടപ്പെടുകയോ വിസ കാലാവധി തീരുകയോ ചെയ്തവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് ജയില്‍വിമുക്തരായവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കാവുന്നതാണ്. മറ്റു യാത്രക്കാരെ മൂന്നാമത്തെ പരിഗണനാ വിഭാഗമായി കണക്കാക്കാം. പ്രവാസികള്‍ക്ക് ഈ ക്രമത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥനയും നടത്തും. ഒരു മാസത്തിനുള്ളിൽ എല്ലാവരെയും നാട്ടിലെത്തിക്കാമെന്നാണ് കണക്കു കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.