മത്സ്യ സ്വയംപര്യാപ്തതയിൽ വളർച്ച നേടി ഖത്തർ, കണക്കുകൾ ഇങ്ങിനെ
2020ല്‍ 15087 ടണ്‍ മത്സ്യം ഖത്തര്‍ ഉത്പാദിപ്പിച്ചുവെന്നും മത്സ്യ ഉല്‍പാദന രംഗത്ത് 66.7 ശതമാനം സ്വയം പര്യാപ്തത നേടിയെന്നും പ്രാദേശിക മത്സ്യ ഉത്പാദനത്തിന്റെ മൂല്യം 193 മില്യൺ റിയാലിൽ അധികമാണെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ (എംഎംഇ) കാർഷികകാര്യ വകുപ്പ് 2020ലെ പ്രാദേശിക മത്സ്യ ഉൽപാദനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
ഷേഹ്രി, കിംഗ് ഫിഷ്, സാഫി, ഹമൂര്‍, ജാഷ് തുടങ്ങിയവയാണ് ഉല്‍പാദിപ്പിച്ചതിൽ പ്രധാനപ്പെട്ട മത്സ്യങ്ങൾ. മൊത്തം ഉല്‍പാദനത്തിന്റെ 20ശതമാനത്തോളം ഷെഹ്രിയാണ്. 3087 ടണാണ് കഴിഞ്ഞ വർഷം മാത്രം ഈ മത്സ്യം ഉല്‍പാദിപ്പിച്ചത്. കിംഗ്ഫിഷ് 2506 ടണ്‍ (17 ശതമാനം), സാഫി, ഹമൂര്‍ 928 ടണ്‍ (6 ശതമാനം) എന്നിങ്ങനെയാണ് മറ്റു മീനുകൾ ഉത്പാദിപ്പിക്കപ്പെട്ടത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ മല്‍സ്യം ലഭിച്ചതെന്നും ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിൽ ഏറ്റവും കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലകളും മറ്റു കെണികളുമുപയോഗിച്ചാണ് ഏറ്റവുമധികം മത്സ്യങ്ങളെ പിടിച്ചത്. 2023ഓടെ ഖത്തർ മത്സ്യ സ്വയംപര്യാപ്തത കൈവരിക്കുമെന്നാണു കരുതുന്നത്.