പ്രധാന പദ്ധതികൾക്ക് 72.1 ബില്യൺ ഖത്തർ റിയാൽ, ബജറ്റ് അംഗീകരിച്ച് അമീർ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകരിച്ച 2021ലെ സംസ്ഥാന ബജറ്റിന്റെ മൊത്തം വരുമാനം 160.1 ബില്യൺ റിയാലാണെന്നു വിലയിരുത്തിയതായി ധനമന്ത്രി അലി ഷരീഫ് അൽ ഇമാദി അറിയിച്ചു.
വരുമാനം കണക്കാക്കുന്നതിലും എണ്ണവിലയുള്ള ചാഞ്ചാട്ടത്തിന്റെ ആഘാതം ഒഴിവാക്കുന്നതിലുമുള്ള രാജ്യത്തിന്റെ നയത്തെ പ്രതിഫലിപ്പിക്കുന്ന ബജറ്റിൽ ബാരലിന് ശരാശരി 40 ഡോളറാണ് എണ്ണവില കണക്കാക്കുന്നുതെന്ന് മന്ത്രി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
34.6 ബില്യൺ ഖത്തർ റിയാൽ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റിലെ മൊത്തം ചെലവ് 194.7 ബില്യൺ റിയാലായി വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ കരുതൽ പണം ഉപയോഗിച്ച് കമ്മി നികത്താൻ ധനമന്ത്രാലയം ശ്രമിക്കുമെന്നും അതല്ലെങ്കിൽ ആവശ്യമാണെന്നു തോന്നുമ്പോൾ പ്രാദേശിക, വിദേശ വായ്പാ സ്രോതസുകളെ ആശ്രയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന പദ്ധതികൾക്കായി 72.1 ബില്യൺ റിയാൽ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. പുതിയ പ്രോജക്ടുകളും വിവിധ മേഖലകളിലെ വികസന പദ്ധതികളുടെ തുടർപ്രവർത്തനങ്ങളും ലോകകപ്പ് 2022ന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട ചെലവുകളും ഇതിലുൾപ്പെടുന്നു.
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസത്തിനായുള്ള ചെലവ് 17.4 ബില്യൺ റിയാലായിരിക്കുമെന്നും ഇത് സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസിപ്പിക്കാൻ ഭാഗികമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയ്ക്ക് 16.5 ബില്യൺ റിയാൽ വകയിരുത്തിയിട്ടുണ്ട്, ഇത് ആരോഗ്യ സംരക്ഷണം വികസിപ്പിക്കുന്നതിനും മെഡിക്കൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന പദ്ധതികൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ്.
#Qatar allocates QR72.1 billion in 2021 budget for major projectshttps://t.co/gdlccDNbAY
— The Peninsula Qatar (@PeninsulaQatar) December 10, 2020