ഖത്തറിൽ നിന്നും ഇന്നു തിരുവനന്തപുരത്തേക്കു പുറപ്പെടാനിരുന്ന വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഇന്ത്യയിലേക്കുള്ള പ്രവാസികളെ കൊണ്ടു പോകാനുള്ള വിമാനം ഖത്തർ സർക്കാറിന്റെ ലാൻഡിംഗ് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് റദ്ദാക്കിയതെന്നാണ് സൂചനകൾ.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെട്ട് ഖത്തറിൽ എത്തേണ്ടിയിരുന്ന വിമാനം മൂന്നു മണിയായിട്ടും പുറപ്പെടാതിരുന്നതിനു പിന്നാലെയാണ് റദ്ദാക്കിയ അറിയിപ്പു കിട്ടിയത്. ദോഹയിൽ നിന്നും യാത്രക്കാരെ എടുത്ത് പതിനൊന്നു മണിയോടെ തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമായിരുന്നു.
വിമാനം റദ്ദാക്കിയത് നാട്ടിലേക്കു പുറപ്പെടാനിരുന്ന പ്രവാസികളിൽ വലിയ ആശങ്ക വിതച്ചിട്ടുണ്ട്. ഇരുനൂറോളം പേരാണ് വിമാനത്തിൽ ഇന്ത്യയിൽ എത്തേണ്ടിയിരുന്നത്. ഇന്നലെ കൊച്ചിയിലേക്ക് ദോഹയിൽ നിന്നുമുള്ള വിമാനം എത്തിയിരുന്നു. ആദ്യമായാണ് പ്രവാസികളെ തിരിച്ചു കൊണ്ടു വരാനുള്ള വിമാനം റദ്ദു ചെയ്യപ്പെടുന്നത്.