രാജ്യത്ത് ഷോപ്പുകൾ അടച്ചിടാനും വാണിജ്യ പ്രവർത്തനങ്ങൾ നിർത്തി വെക്കാനും ഖത്തർ ക്യാബിനറ്റ് തീരുമാനം
ഇന്നു മുതൽ രാജ്യത്ത് കടകൾ അടച്ചിടാനും വാണിജ്യ പ്രവർത്തനങ്ങൾ നിർത്തി വെക്കാനും ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസിസ് അൽതാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാറ്ററിംഗ് ഷോപ്പുകൾ, ഫാർമസികൾ, ടേക്ക് എവേ, ഹോം ഡെലിവറി സർവീസുകൾ എന്നിവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ നിന്നും ഒഴിവാക്കേണ്ട മറ്റു അവശ്യ പ്രവർത്തനങ്ങൾ മന്ത്രിസഭ പിന്നീട് തീരുമാനിക്കും.
നിയന്ത്രണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം വരുത്തുന്നവർക്ക് പകർച്ചവ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ആം വകുപ്പു പ്രകാരം മൂന്നു വർഷം തടവോ രണ്ടു ലക്ഷം റിയാൽ പിഴയോ ഇവ ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
#Qatar to close shops and stop all commercial activities till May 30; restricts number of people in a carhttps://t.co/eBeVcS8Gsi
— The Peninsula Qatar (@PeninsulaQatar) May 18, 2020
ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കി. വീടു വിട്ടു പുറത്തു പോകുമ്പോൾ ഫോണുകളിൽ ഇഹ്തിറാസ് ആപ്പ് പ്രവർത്തനക്ഷമമായിരിക്കണം. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും.
ആളുകൾ പുറത്തു പോകുമ്പോൾ വാഹനങ്ങളിൽ രണ്ടു പേരേ പാടുകയുള്ളു. ടാക്സി, ലിമോസിൻ എന്നിവയിൽ മൂന്നു പേർ വരെയാകാം. ആംബുലൻസ്, ആരോഗ്യ മന്ത്രാലയം, സുരക്ഷ സൈനിക വിഭാഗം എന്നിവയുടെ വാഹനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുൻകരുതലുകളോടെ ബസുകളിൽ കയറ്റാവുന്നവരുടെ എണ്ണം പകുതിയാക്കുന്നതും പരിഗണനയിലുണ്ട്.
വീടിനടുത്തുള്ള സ്ഥലങ്ങളിലേ കായിക പരിശീലനം പാടുകയുള്ളൂ. വ്യായാമവേളയിൽ ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കണം. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. മെയ് 19 മുതൽ ഇക്കാര്യങ്ങൾ പ്രാബല്യത്തിൽ വരും.