കൊവിഡ് പ്രതിസന്ധി മൂലം ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ വിവിധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാനങ്ങൾ ഉടനെയുണ്ടാകുമെന്നു റിപ്പോർട്ടുകൾ. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ചാർട്ടേർഡ് വിമാനങ്ങൾ വഴി ആളുകളെ എത്തിക്കുന്നതിൽ അനുകൂല തീരുമാനം എടുത്തതോടെയാണ് കൂടുതൽ പ്രവാസികൾക്കു തിരിച്ചു വരാൻ അവസരമൊരുങ്ങുന്നത്.
ഖത്തർ കെഎംസിസി ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ആരംഭിച്ചതായി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. രോഗികൾ, ഗർഭിണികൾ, തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്നവർ, ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് പോകുന്നവർ, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞവർ, മുതിർന്ന പൗരൻമാർ, അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോകാനാകാത്തവർ, വാര്‍ഷിക അവധി ലഭിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ എന്നിവർക്കും അവരുടെ കുടുംബങ്ങൾക്കും മുൻഗണനയുണ്ടാകും.
കൃത്യമായ രേഖകളുള്ളവർക്കും ഖത്തർ സർക്കാറിന്റെ യാത്രാ വിലക്ക് ഇല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാമെന്നും വിവിധ സംസ്ഥാനങ്ങളുടെ അനുമതി അനുസരിച്ചായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. കെഎംസിസിക്കു പുറമേ മറ്റു പല പ്രവാസി സംഘടനകളും ചാർട്ടേർഡ് വിമാനങ്ങൾക്കു വേണ്ടി ശ്രമം നടത്തുന്നുണ്ട്.
വന്ദേ ഭാരത് മിഷനെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പ്രവാസി സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. വന്ദേ ഭാരത് മിഷനിൽ അർഹരായവരെ വ്യാപകമായി തഴയുന്നുണ്ടെന്നാണ് ആരോപണമുയർന്നത്.