കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതത് രാജ്യങ്ങളിലെ എംബസികൾ വഴിയാണ് പ്രവാസികൾ രജിസ്ട്രേഷൻ നടത്തേണ്ടത്.
വിമാന സർവീസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പെട്ടെന്നു തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. മടങ്ങേണ്ട പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാനും മുൻഗണനാ ക്രമത്തിനു വേണ്ടി പട്ടിക തയ്യാറാക്കാനുമാണ് രജിസ്ട്രേഷൻ നടത്തുന്നത്.
കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ നോർക്ക നടത്തുന്ന രജിസ്‌ട്രേഷൻ സംവിധാനത്തിൽ മൂന്ന് ലക്ഷത്തിൽ അധികം ആളുകൾ രജിസ്റ്റർ ചെയ്തു. 320463 പ്രവാസികളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇടുക്കി ജില്ലക്കാരാണ് കുറവ് ആളുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനായിരത്തോളം ഗർഭിണികളും ലിസ്റ്റിലുണ്ട്.