കൊറോണ വൈറസിനെ തുടർന്ന് മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വിമാന സർവീസുകളുടെ രണ്ടാം ഘട്ടത്തിൽ ഖത്തറിൽ നിന്നും ആറു വിമാനങ്ങൾ ഇന്ത്യയിലേക്കു പുറപ്പെടും. മെയ് 20നാണ് ഇന്ത്യയിലേക്കുള്ള രണ്ടാം ഘട്ട സർവീസ് ആരംഭിക്കുന്നതെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
— Qatar Tribune (@Qatar_Tribune) May 12, 2020
ഹൈദരാബാദ്, കണ്ണൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് മെയ് 20നുള്ള വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതേ സമയം കണ്ണൂരിലേക്കുള്ള ഫ്ളൈറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ബാക്കി മൂന്നു ഫ്ളൈറ്റുകൾ മെയ് 21ന് കൊച്ചി, മെയ് 22ന് ബംഗളൂരു, മെയ് 24ന് ബീഹാറിലെ ഗയ എന്നിവിടങ്ങിലേക്കാണ് സർവീസ് നടത്തുന്നത്.
നേരത്തെ രണ്ടു ഫ്ളൈറ്റുകൾ ദോഹയിൽ നിന്നും കേരളത്തിലേക്കു സർവീസ് നടത്തിയിരുന്നു. 178 യാത്രക്കാരെ കൊണ്ട് ആദ്യ വിമാനം കൊച്ചിയിലേക്കും 181 യാത്രക്കാരെ കൊണ്ട് രണ്ടാമത്തെ വിമാനം തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തിയത്. മിഡിൽ ഈസ്റ്റിനു പുറമേ നിരവധി രാജ്യങ്ങളിൽ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കാൻ സർവീസുകൾ എയർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.