കോവിഡ് 19 തടയുന്നതിനുള്ള അംഗീകൃത വാക്സിൻ ഈ വർഷം അവസാനത്തോടെ ഖത്തറിലെ ആളുകൾക്ക് ലഭ്യമാകുമെന്ന് ആരോഗ്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ കോവിഡ് 19 വാക്സിൻ ലഭിക്കുന്നതിന് ഖത്തറിന് മുൻഗണനയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹിയാണു വ്യക്തമാക്കിയത്.
Qatar has agreement with Moderna and Pfizer for Covid-19 vaccines: Official#Qatar #COVID19 #vaccinehttps://t.co/4JdyzXmEMv
— The Peninsula Qatar (@PeninsulaQatar) November 17, 2020
“കോവിഡ് 19 വാക്സിനായി പൊതുജനാരോഗ്യ മന്ത്രാലയം ഫൈസർ മോഡേണ എന്നിവരുമായി കരാറിലെത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ വാക്സിന്റെ ആദ്യ ബാച്ചും അടുത്ത വർഷത്തോടെ മറ്റു ബാച്ചുകളും ലഭിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ഡോ. അൽ റുമൈഹി അടുത്തിടെ അൽ റയ്യൻ ടിവിയോട് സംസാരിക്കുമ്പോൾ പറഞ്ഞു.
മുപ്പതിനായിരത്തിലധികം പേർക്കു നടത്തിയ ട്രയലിനു ശേഷം യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണ നവംബർ 16നാണ് 94.5% ഫലപ്രാപ്തി നൽകുമെന്ന അവകാശവാദമുയർത്തി കൊവിഡിനെ പ്രതിരോധിക്കുന്ന പുതിയ വാക്സിൻ പ്രഖ്യാപിച്ചത്. വാക്സിൻ ട്രയലിൽ നിന്ന് പ്രാഥമിക ഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കമ്പനിയാണ് മോഡേണ. എന്നാൽ ഇത് പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമാകുന്നതിന് ഇനിയും മാസങ്ങളെടുക്കും.
ഫൈസറും ബയോ എൻടെക്കും അടുത്തിടെ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ഫലങ്ങൾ പാൻഡെമിക് അവസാനിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുന്നതിനുള്ള അടിയന്തര അംഗീകാരത്തിനായി രണ്ട് കമ്പനികളും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) അപേക്ഷിക്കാനൊരുങ്ങുകയാണ്.
യുഎസിലേക്കുള്ള 20 ദശലക്ഷം ഡോസുകൾ ഉൾപ്പെടെ അടുത്ത വർഷം ലോകമെമ്പാടും ഒരു ബില്യൺ ഡോസുകൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങളിലും അവർ അനുമതി തേടാനൊരുങ്ങുന്നു.