ഉപരോധം നീങ്ങിയെങ്കിലും സൗദിയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര വൈകും
ഖത്തറിനു മേൽ ഉപരോധ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയതോടെ ജനങ്ങൾക്കു സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് ഈ രാജ്യങ്ങളിലേക്കുള്ള യാത്ര എപ്പോൾ സാധ്യമാകുമെന്നത്. എന്നാൽ ഉപരോധം നീങ്ങിയെങ്കിലും സൗദി, ദുബായ്, ബഹ്റെൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കു വേണ്ടി കുറച്ചു കൂടി കാത്തിരിക്കേണ്ടി.
കൊവിഡ് മഹാമാരി മൂലം രാജ്യങ്ങൾക്കിടയിൽ യാത്രാ വിലക്കുകൾ നിലനിൽക്കുകയും എയർ ബബിൾ കരാർ പ്രകാരം മാത്രം വിമാനങ്ങൾ സർവീസ് നടത്തുകയും ചെയ്യുന്ന സമയത്താണ് ഉപരോധം നീങ്ങുന്നത്. സ്വാഭാവികമായും ഇതു സംബന്ധിച്ച ഉത്തരവ് വിവിധ രാജ്യങ്ങളുടെ മന്ത്രാലയങ്ങൾ സ്വീകരിച്ച് അവക്കനുസൃതമായി യാത്രയുമായി ബന്ധപ്പെട്ട കരാർ ഉണ്ടാക്കിയാൽ മാത്രമേ നിയന്ത്രിതമായ രീതിയിലെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് യാത്ര സാധ്യമാകൂ.
നേരത്തെ ഖത്തറിൽ നിന്നും ബൂ സമ്‌റ വഴി കരമാർഗം സൗദിയിലേക്കു യാത്ര ചെയ്യാമായിരുന്നു. ഖത്തറി പൗരന്മാർക്ക് ഐഡി സ്റ്റാംപ് ചെയ്തും പ്രവാസികൾക്ക് കോൺസുലേറ്റിൽ നിന്നും ലഭിക്കുന്ന ട്രാൻസിസ്റ്റ് വിസ ഉപയോഗിച്ചുമാണ് യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ സൗകര്യം പ്രവർത്തിക്കുന്നതായിരിക്കില്ല.
വ്യോമപാതകൾ തുറക്കപ്പെട്ടെങ്കിലും വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ വിവിധ മന്ത്രാലയങ്ങൾ തീരുമാനമെടുക്കേണ്ട സാഹചര്യവും നിലവിലുണ്ട്. ഏറ്റവും ചുരുങ്ങിയത് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചാൽ മാത്രമേ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ചെയ്യാനുള്ള സൗകര്യം വീണ്ടും ആരംഭിച്ചതായി കരുതാനാകൂ.