ബാങ്ക് നോട്ടുകൾ, ഗ്ലാസ് തുടങ്ങിയവയിൽ കൊവിഡ് വൈറസ് ദീർഘകാലം നിലനിൽക്കുമെന്നു പുതിയ പഠനം
കോവിഡ് വൈറസിന് ബാങ്ക് നോട്ടുകൾ, ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ 28 ദിവസം വരെ നിലനിൽക്കാൻ കഴിയുമെന്നും ഇത് ഫ്ലൂ വൈറസിനേക്കാൾ വളരെ കൂടുതലാണെന്നും ഓസ്‌ട്രേലിയൻ ഗവേഷകർ തിങ്കളാഴ്ച പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ വൃത്തിയാക്കലും കൈകഴുകലും ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സിഎസ്‌ആർഒയുടെ കണ്ടെത്തലുകൾ മറ്റ് പഠനങ്ങൾ കണ്ടെത്തിയതിനേക്കാൾ കൂടുതൽ കാലം വൈറസ് ചില പ്രതലങ്ങളിൽ തുടരുന്നതായാണു കാണിക്കുന്നത്. 20 ഡിഗ്രി സെൽഷ്യസിൽ SARS-COV-2 വൈറസ് അങ്ങേയറ്റം കരുത്തുറ്റതാണ് എന്നും പ്ലാസ്റ്റിക് നോട്ടുകൾ, മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ കാണുന്ന ഗ്ലാസ് തുടങ്ങിയ പ്രതലങ്ങളിൽ 28 ദിവസം തുടരുന്നുവെന്നും സിഎസ്‌ആർഒ ഗവേഷകർ പറഞ്ഞു. വൈറോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
— Qatar Tribune (@Qatar_Tribune) October 12, 2020
കൊവിഡ് വൈറസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇൻഫ്ലുവൻസ എ വൈറസ് 17 ദിവസത്തേക്കാണ് ഉപരിതലങ്ങളിൽ നിലനിൽക്കുന്നത്. 20, 30, 40 ഡിഗ്രി സെൽഷ്യസിൽ നടത്തിയ പരീക്ഷണങ്ങളിൽ തണുത്ത താപനില, മിനുസമാർന്ന പ്രതലങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കളേക്കാൾ പേപ്പർ ബാങ്ക് നോട്ടുകൾ എന്നിവയിൽ വൈറസ് കൂടുതൽ കാലം നിലനിൽക്കുന്നതായി കണ്ടെത്തി. 20 ഡിഗ്രി താപനിലയിൽ തുണിയിൽ 14 ദിവസത്തിനപ്പുറം വൈറസ് കണ്ടെത്താനായില്ലെന്ന് ഗവേഷകർ പറഞ്ഞു. 30 ഡിഗ്രിയിൽ, പരുത്തിയിൽ വൈറസിന്റെ പ്രവർത്തനക്ഷമത വെറും മൂന്ന് ദിവസമായി കുറഞ്ഞു.
അൾട്രാവയലറ്റ് ലൈറ്റിന്റെ ആഘാതം നീക്കം ചെയ്യുന്നതിനായി എല്ലാ പരീക്ഷണങ്ങളും ഇരുട്ടിലാണ് നടത്തിയത്. കാരണം സൂര്യപ്രകാശം നേരിട്ട് വൈറസിനെ കൊല്ലുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കണ്ടെത്തലുകൾ ഉപയോഗപ്രദമാണെങ്കിലും ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് സിഡ്നി സർവകലാശാലയിലെ സൂസൻ വകിൽ സ്‌കൂൾ ഓഫ് നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയിലെ പ്രൊഫസർ ജൂലി ലീസ്ക് പറഞ്ഞു.