സൗദി അറേബ്യൻ തുറമുഖത്തു നടന്ന ആക്രമണത്തെ അപലപിച്ച് ഖത്തർ
സൗദി അറേബ്യയിലെ ജിദ്ദ തീരത്ത് സിംഗപ്പൂർ ഫ്ലാഗ്ഡ് എണ്ണ ടാങ്കറിന് നേരെ തിങ്കളാഴ്ച നടന്ന ആക്രമണത്തെ ഖത്തർ അപലപിച്ചു. വിദേശകാര്യ മന്ത്രാലയം [MOFA] ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും സംഭവത്തിൽ ലംഘിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയ ഖത്തർ അന്താരാഷ്ട്ര ഊർജ്ജ വിപണികളിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പും നൽകി.
22 നാവികരുണ്ടായിരുന്ന കപ്പലിന് കനത്ത നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഫലമായി ചെറിയ തീയുണ്ടായതു തൽക്ഷണം കെടുത്തിയെന്ന് ബിഡബ്ല്യു റൈൻ ടാങ്കറിന്റെ ഉടമ സ്ഥിരീകരിച്ചു.
സ്ഫോടകവസ്തുക്കൾ അടങ്ങിയ ബോട്ടാണ് തിങ്കളാഴ്ച ഇന്ധന ഗതാഗതം നടത്തുന്ന കപ്പലിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
സൗദി അറേബ്യയിലെ എണ്ണ വ്യാപാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിതരണ കേന്ദ്രങ്ങളിലൊന്നായ റിയാദ് തുറമുഖം നിരവധി സുരക്ഷാ സംഭവങ്ങൾക്ക് വിഷയമായിട്ടുണ്ട്. പ്രധാനമായും യെമന്റെ വിമത സംഘമായ ഹൂത്തിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.
നവംബർ 25ന് സൗദി തുറമുഖമായ ഷുഖൈക്കിൽ ഗ്രീക്ക് ടാങ്കറിനെതിരെ സമാനമായ ആക്രമണം നടന്നതിൽ ഹൂത്തി വിമതരെയാണ് റിയാദ് കുറ്റപ്പെടുത്തിയത്.
ഹൂത്തി വിമതർ സർക്കാരിനും സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷികൾക്കുമെതിരെ നടത്തുന്ന പോരാട്ടം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെന്ന് യുഎൻ വിശേഷിപ്പിച്ചതാണ്. ഒരു ലക്ഷത്തിലധികം ആളുകൾ ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടു.
കഴിഞ്ഞ മാസം, ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ സൗദിയുടെ അരാംകോ ഓയിൽ കമ്പനിക്കെതിരെ നടന്ന മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം വിമതർ അവകാശപ്പെട്ടു.
സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണത്തെ ഖത്തർ ആവർത്തിച്ച് അപലപിക്കുകയും മേഖലയിലെ അക്രമത്തിനും ഭീകരതയ്‌ക്കും എതിരായ ഉറച്ച നിലപാട് പുതുക്കുകയും ചെയ്തു.
🇶🇦Qatar condemned the Monday attack on an oil tanker off the Saudi coast, describing it as “an act of sabotage”. @MofaQatar_EN
— Doha News (@dohanews) December 16, 2020
Read more 👇https://t.co/2zppEKR8fF