അമീർ കപ്പ് ഫൈനലിന് ആരാധകർക്ക് പ്രവേശനം നൽകും, കൊവിഡിനു ശേഷം ഖത്തറിൽ ഇതാദ്യം
കർശനമായ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കി ഏകദേശം 20,000 ആരാധകരെ ഈ വർഷത്തെ അമീർ കപ്പ് ഫൈനലിൽ പങ്കെടുക്കാൻ അനുവദിക്കും. ഡിസംബർ 18ന് അൽ റയ്യൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനൊപ്പം ഫൈനൽ മത്സരം നടക്കും. കൊവിഡിനു ശേഷം ആദ്യമായാണ് സ്റ്റേഡിയത്തിന്റെ ശേഷിയുടെ 50 ശതമാനം ആരാധകരെത്തി ഒരു കായികമത്സരം നടക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം, ഫൈനലിനുള്ള ടിക്കറ്റുകൾ ഒരാൾക്ക് ഒരെണ്ണം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അത് ഉടമയുടെ ഖത്തർ ഐഡിയുമായി ബന്ധിപ്പിക്കുമെന്നതിനാൽ ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാൻ കഴിയില്ല.
ആരാധകർ മാസ്ക് ധരിക്കുക, സ്റ്റേഡിയത്തിൽ എത്തിച്ചേരുമ്പോൾ അവരുടെ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുക, ഒരു നിശ്ചിത സീറ്റിൽ മാത്രം ഇരിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ പിന്തുടരേണ്ടതുണ്ട്.
#Qatar World Cup venue to open with 50% COVID-recovered fans#Qatar2022 https://t.co/RJ9jxicPYQ
— The Peninsula Qatar (@PeninsulaQatar) December 7, 2020
ഖലീഫ ഇന്റർനാഷണൽ, അൽ ജനൗബ്, എഡ്യൂക്കേഷൻ സിറ്റി എന്നിവയ്ക്ക് ശേഷം ഖത്തറിൽ തുറക്കുന്ന നാലാമത്തെ ഫിഫ ലോകകപ്പ് സ്റ്റേഡിയമാണ് അൽ റയ്യൻ സ്റ്റേഡിയം. ഉദ്ഘാടനവും ഫൈനലും ഡിസംബർ 18ന് ഖത്തർ ദേശീയ ദിനത്തിൽ നടക്കും. ഫിഫ ലോകകപ്പ് ഫൈനലിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത് ഇതിനു കൃത്യം രണ്ട് വർഷം ശേഷമാണ്. രാത്രി 7 ന് മത്സരം ആരംഭിക്കും.
ഖത്തർ ഫുട്ബോൾ അസോസിയേഷനും (ക്യുഎഫ്‌എ) പൊതുജനാരോഗ്യ മന്ത്രാലയവും (എംഒപിഎച്ച്) തമ്മിലുള്ള ചർച്ചകളെത്തുടർന്ന്, മത്സരത്തിൽ പങ്കെടുക്കുന്ന ഏതൊരു ആരാധകനും സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് പോസിറ്റീവ് കൊവിഡ് ആന്റിബോഡീസ് ടെസ്റ്റ് അല്ലെങ്കിൽ നെഗറ്റീവ് കൊവിഡ് ടെസ്റ്റ് റിസൾട്ട് നടത്തണമെന്നതു നിർബന്ധമാണ്.
ഫാൻ സോൺ ഉൾപ്പെടെയുള്ള സ്റ്റേഡിയത്തിന് സമീപത്തും പൊതുഗതാഗതത്തിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ നടപ്പിലാക്കും. വൈകുന്നേരം 4 മുതൽ 6 വരെ തുറക്കുന്ന ഫാൻസോൺ മത്സരം പൂർത്തിയായതിന് ശേഷം രാത്രി 9 മണിക്ക് വീണ്ടും തുറക്കും.
ദോഹ മെട്രോയിൽ സാമൂഹ്യ അകലം പാലിക്കൽ ഉറപ്പുവരുത്തുന്നതിനായി മത്സരത്തിനു ശേഷം നേരിട്ടു തിരിച്ചു പോകാതെ ഫാൻ സോണിൽ തുടരാനോ മാൾ ഓഫ് ഖത്തറിൽ സമയം ചെലവഴിക്കാനോ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
ഫൈനലിൽ മത്സരിക്കുന്ന രണ്ട് ക്ലബ്ബുകളായ അൽ സാദിന്റെയും അൽ അറബിയുടെയും ആരാധകർക്ക് ടിക്കറ്റുകളിലേക്ക് മുൻഗണനാ പ്രവേശനം അനുവദിച്ചു. കൂടാതെ, കോവിഡ് -19 പാൻഡെമിക്കിനെ നേരിടാൻ ഖത്തറിനെ സഹായിച്ച മുൻനിര ആരോഗ്യ പ്രവർത്തകർക്കും ടിക്കറ്റ് വാങ്ങുന്നതിന് മുൻഗണനാ പ്രവേശനം നൽകിയിട്ടുണ്ട്. ടിക്കറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് tickets.qfa.qa സന്ദർശിക്കുക.
സ്റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിക്കുന്നതിനു മുൻപ് കൊവിഡ് ടെസ്റ്റ് നടത്തുന്നതിനു പുറമെ മുൻപ് കൊവിഡ് ബാധിച്ചു ഭേദമായവർക്ക് അൻപതു ശതമാനം സീറ്റുകൾ അനുവദിക്കുന്നതും സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുന്നു.