തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ഖത്തർ ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നൽകുന്നില്ലെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ
ഏതെങ്കിലും പ്രത്യേക ദേശീയതയിലുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഖത്തർ തൊഴിലുടമകളെ നിർബന്ധിക്കുന്നില്ലെന്നും വിദഗ്ധരായ വിദേശ തൊഴിലാളികളെ ആകർഷിക്കാനും അവിദഗ്ദ്ധ തൊഴിലാളികളെ ഉൾക്കൊള്ളുന്നത് പരിമിതപ്പെടുത്താനും മാത്രമാണ് രാജ്യം ശ്രമിക്കുന്നതെന്നും തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
“നിലവിലെ രാജ്യത്തിന്റെ നയം പ്രത്യേക വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതാണ്. ഈ തീരുമാനം ലക്ഷ്യമിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പും അവർ തന്നെയാണ്.” ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയത്തിലെ (MADLSA) തൊഴിൽ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹസ്സൻ അൽ ഒബൈദ്‌ലി പറഞ്ഞു.
പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ കമ്പനികൾക്ക് വഴിയൊരുക്കി നവംബർ 15 മുതൽ ഖത്തർ വിദേശ നിയമനത്തിനായി തൊഴിൽ അംഗീകാരങ്ങൾ പുറപ്പെടുവിച്ചിരുന്നു.
“അവിദഗ്ധരായ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, കാരണം വിദഗ്ധരും സ്പെഷ്യലൈസ് ചെയ്തവരുമായ തൊഴിലാളികളുടെ സംഭാവന ദേശീയ ഉൽപാദനക്ഷമതയെയും രാജ്യത്തെ സ്വകാര്യമേഖലയുടെ സമഗ്രവികസനത്തെയും ഗുണകരമായി ബാധിക്കും.” ഒബൈദ്ലി കൂട്ടിച്ചേർത്തു.
റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിൽ മന്ത്രാലയം ഒരു ദേശീയതയെയും തടയുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നും ഏത് ദേശീയതയിലുള്ളവർക്കു വേണ്ടിയും അപേക്ഷ സമർപ്പിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും ദേശീയത അടിസ്ഥാനമാക്കിയുള്ള ക്വാട്ടകളുടെ ആപേക്ഷിക വിഹിതം അനുസരിച്ച് അപേക്ഷ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.