കൊറോണ വൈറസ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ വലിയ മുന്നേറ്റം നടത്തിയതും ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്ക് ഉള്ള രാജ്യങ്ങളിലൊന്നുമാണ് ഖത്തറെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത അധികാരി വെളിപ്പെടുത്തി.
ഈ രോഗത്തിനെതിരെ പോരാടുന്നതിന് മികച്ച മെഡിക്കൽ സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നായ ഖത്തർ ഈ സെപ്റ്റംബറിൽ ഉമിനീർ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനയും ആരംഭിച്ചു.
കൊവിഡ് പരിശോധന ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉമിനീർ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഖത്തർ എന്നും പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.
നിലവിലെ സ്റ്റാൻഡേർഡ് സ്വാബ് ടെസ്റ്റ് പോലെ മൂക്കിലേക്കും തൊണ്ടയുള്ളിലേക്കും ഒരു സ്വാബ് ഇറക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഈ പരിശോധന കുട്ടികൾക്ക് എളുപ്പമാണ്. ലബോറട്ടറി മെഡിസിൻ, പാത്തോളജി വകുപ്പ് ചെയർപേഴ്‌സൺ ഡോ. ഐനാസ് അൽ കുവാരി പറഞ്ഞു.
ഉമിനീർ ഒരു ചെറിയ പാത്രത്തിൽ ശേഖരിച്ച് അതു പരിശോധിച്ച് കൊവിഡ് വൈറസിന്റെ സാന്നിധ്യം അറിയാനാകും. ഖത്തറിലെ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു.