സൗദി ഖത്തർ ഉപരോധം നീക്കുന്നത് ബൈഡനെ സന്തോഷിപ്പിക്കാൻ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ ജോ ബൈഡൻ പരാജയപ്പെടുത്തിയതാണ് ഖത്തർ ഉപരോധം നീക്കാനുള്ള ശ്രമങ്ങൾ സൗദി ഊർജ്ജിതമാക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ. മൂന്നു വർഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാൻ ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചിരുന്നെങ്കിലും നീക്കങ്ങൾ ശക്തമായത് ബൈഡൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷമാണെന്ന് ഫിനാൻഷ്യൽ ടൈംസ് വ്യക്തമാക്കുന്നു.
പ്രശ്നപരിഹാരത്തിനു ശ്രമിച്ച ട്രംപിനെ സന്തോഷിപ്പിക്കാനും പുതിയ പ്രസിഡന്റായ ബൈഡനു സമ്മാനമെന്ന തരത്തിലുമാണ് ഉപരോധം സൗദി നീക്കാനൊരുങ്ങുന്നത്. ഉപരോധം നീക്കൽ ബൈഡനുള്ള സമ്മാനമാണെന്ന് സൗദി, യുഎഇ എന്നിവരുടെ ഉപദേശകൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
രണ്ടു വർഷം മുൻപ് മാധ്യമ പ്രവർത്തകൻ ജമാൽ കിഷോഗി കൊല്ലപ്പെട്ടതിനെ തുടർന്ന് സൗദി വലിയ പ്രതിസന്ധിയിലേക്കു നീങ്ങിയപ്പോൾ ട്രംപ് സൗദിക്ക് അനുകൂല നിലപാടാണ് എടുത്തത്. എന്നാൽ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി അന്നു സൗദിയെ വിമർശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബൈഡനെ സന്തോഷിപ്പിക്കാനുള്ള നീക്കങ്ങൾ സൽമാൻ രാജകുമാരൻ ആരംഭിച്ചത്.
തീവ്രവാദ ഗ്രൂപ്പുകളെ ഖത്തർ പ്രോത്സാഹിപ്പിക്കുന്നു, ഇറാനുമായി അടുത്തു നിൽക്കുന്നു തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സൗദി, ബഹ്റൻ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ആരംഭിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ഖത്തർ നിഷേധിച്ചിരുന്നു.