ഫൈസർ-ബയോഎൻടെക് കൊവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി, ഖത്തറിലും വാക്സിൻ ഉടൻ എത്തിയേക്കും
കോവിഡിന് എതിരെയുള്ള പ്രതിരോധ വാക്സിനായ ഫൈസർ- ബയോഎൻടെക്ക് ഉപയോഗിക്കുന്നതിന് ബ്രിട്ടനിൽ അനുമതി. ബുധനാഴ്ചയാണ് വാക്സിൻ നൽകുന്നതിനുള്ള അനുമതി ബ്രിട്ടൻ നൽകിയത്. ഇതോടെ വാക്സിന് അംഗീകാരം കൊടുക്കുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറി. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ വാക്സിൻ കൊടുത്തു തുടങ്ങുമെന്ന് ഗവൺമെന്റ് അറിയിച്ചു.
കോവിഡ് വാക്സിൻ നൽകുന്നതിന് ഖത്തറുമായി മുൻകൂർകരാർ ഒപ്പിട്ടിട്ടുള്ള ഫൈസർ- ബയോ എൻ. ടെക്കിന് ലഭിച്ചിട്ടുള്ള അംഗീകാരം കോവിഡിന് എതിരെയുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഉന്മേഷം പകരുന്നതാണ്. ബ്രിട്ടനു പിന്നാലെ ഖത്തറിലും വാക്സിൻ അടുത്തു തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
UK approves Pfizer-BioNTech COVID-19 vaccine, first in the world#UK #Covid19 #Pfizer #COVID19Vaccine https://t.co/Y0RuG5DHke
— The Peninsula Qatar (@PeninsulaQatar) December 2, 2020
വാക്സിന്റെ അനുമതിയോടെ ബ്രിട്ടൻ ചരിത്രപരമായ ഒരു അടയാളപ്പെടുത്തലാണ് നടത്തിയതെന്ന് ഫൈസർ അഭിപ്രായപ്പെട്ടു.
“ശാസ്ത്രം ജയിക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിവെച്ച ഈ പ്രവർത്തനത്തിന് ഇത്തരത്തിലുള്ള ഒരു അംഗീകാരമാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. വേണ്ട സമയത്ത് സുപ്രധാന തീരുമാനമെടുത്ത എം എച്ച് ആർ ഏ യെ അഭിനന്ദിക്കുന്നു.” കമ്പനി സിഇഒ ആൽബർട്ട് ബോർല പറഞ്ഞു.
“വരും കാലങ്ങളിൽ കൂടുതൽ അംഗീകാരങ്ങളും അനുമതികളും ലഭിക്കും എന്നുള്ളതിനാൽ ലോകത്തുള്ള മുഴുവൻ ആളുകൾക്കും മികച്ച വാകിസിൻ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.” അദ്ദേഹം അറിയിച്ചു.
ഇതൊരു മഹത്തായ വാർത്തയാണെന്നും ആശുപത്രികൾ ഇതിനായി ഒരുങ്ങിയിട്ടുണ്ടെന്നും ബ്രിട്ടൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.