ഖത്തറിൽ ദിവസേന കണ്ടെത്തുന്ന കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ജൂലൈ 20 മുതൽ ഗണ്യമായ കുറവുണ്ടാകുമെന്ന് അൽ-ഖോർ ആശുപത്രിയിലെ അണുബാധ നിയന്ത്രണ വിഭാഗം മേധാവി ഡോ. യാസർ അൽ ദീബ് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് COVID-19 വ്യാപനം അതിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലാണ്. 1,500 മുതൽൽ 2,000 വരെ ആളുകളെയാണ് ദിവസവും കൊവിഡ് പൊസിറ്റീവായി കണ്ടെത്തുന്നത്.
നിലവിൽ രോഗവ്യാപനത്തിന്റെ ഏറ്റവുമുയർന്ന അവസ്ഥ ജൂൺ വരെ മാത്രമേ തുടരുവെന്നും അവിടെ നിന്ന് എണ്ണം കുറയാൻ തുടങ്ങുമെന്നും ഡോ.ദീബ് പറഞ്ഞു. ഡോ. ഹമാദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റി പഠനമനുസരിച്ച്, ഗൾഫ് മേഖലയിൽ അണുബാധകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറബ് മേഖലയിലെ അണുബാധകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലാണെന്നും ഇനിയുമത് വർദ്ധിക്കില്ലെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
— Qatar Tribune (@Qatar_Tribune) June 6, 2020
“ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കൊവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലാണ്. യൂറോപ്പിൽ സംഭവിച്ചതിന് സമാനമായി ജൂലൈ ഇരുപതോടെ അണുബാധകൾ വളരെ ചെറിയ തോതിൽ രേഖപ്പെടുത്തി ഈ പീക്ക് സ്റ്റേജ് ഗണ്യമായി കുറഞ്ഞു തുടങ്ങുമെന്നാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” ഡോ. ദീബ് വ്യക്തമാക്കി.
ഖത്തറിലെ ദിവസേനെയുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കവിയുമെന്ന് ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അത് രണ്ടായിരത്തിനുള്ളിൽ നിലനിൽക്കുന്നത് ഒരു തരത്തിൽ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.