ദീർഘകാല പ്രകൃതി വാതക നിരക്കിൽ കുറവു വരുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഖത്തർ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസിനെ തുടർന്ന് ലോകത്ത് പ്രകൃതി വാതകത്തിന്റെ ആവശ്യം കുറഞ്ഞതാണ് ഇക്കാര്യത്തിൽ അനുകൂല നിലപാടെടുക്കാൻ ഖത്തറിനെ പ്രേരിപ്പിച്ചത്. തീരുവ കുറക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഖത്തർ നടപ്പിലാക്കാൻ ഇടയുണ്ടെന്ന് എകണോമിക്സ് ടൈംസ് ആണു റിപ്പോർട്ടു ചെയ്തത്.
നേരത്തെ ഖത്തർ ഊർജ്ജമന്ത്രി ഇന്ത്യ സന്ദർശിച്ച സമയത്ത് ഈ ആവശ്യം രാജ്യം നടത്തിയപ്പോൾ ഖത്തർ അനുകൂല നിലപാടല്ല എടുത്തത്. ഇക്കാര്യത്തിൽ പുരോഗതിയുണ്ടാക്കാൻ ഇന്ത്യയുടെയും ഖത്തറിന്റെയും പ്രതിനിധികൾ തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതിവർഷം എൺപത്തിയഞ്ചു ദശലക്ഷം ബാരൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയും ഖത്തറും തമ്മിൽ ധാരണയുള്ളത്. ഈ കരാർ 2028ൽ അവസാനിക്കാനിരിക്കെയാണ് നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് തീരുവ കുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.