കൊറോണ വൈറസ് മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ തിരിച്ചെത്താൻ ആഗ്രഹമുള്ളവരുടെ രജിസ്ട്രേഷൻ നടപടികൾ നോർക്ക ആരംഭിച്ചു. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾകൊണ്ട് വലയുന്നവർ, വീസ കാലവധി കഴിഞ്ഞവർ, സന്ദർശക വീസയിലെത്തി കുടുങ്ങിപ്പോയവർ, മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കന്നവർ എന്നിവർക്കാണ് മുൻഗണന. www.norkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഇല്ലാത്തതിനാൽ രജിസ്ട്രേഷനായി തിരക്കു കൂട്ടേണ്ട ആവശ്യമില്ല. സർക്കാർ തീരുമാനിച്ച മുൻഗണനാ ക്രമപ്രകാരം സന്ദർശക വീസയുടെ കാലവധി കഴിഞ്ഞും പുറം നാടുകളിൽ തങ്ങേണ്ടി വരുന്നവർക്കാണ് ആദ്യ പരിഗണന. അതിനു ശേഷം വയോജനങ്ങൾ, ഗർഭിണികൾ, കൊറോണ വൈറസ് ബാധിതരല്ലാത്ത മറ്റ് രോഗികൾ എന്നിവർക്കാണ് പട്ടികയിൽ സ്ഥാനമുള്ളത്. മടങ്ങാൻ ആഗ്രഹമുള്ളവർ രജിസ്ട്രേഷനൊപ്പം കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
നോർക്ക വെബ്സൈറ്റിലെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മടങ്ങിയെത്തുന്നവർക്കായി എല്ലാവിധ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. മൂന്നര മുതൽ അഞ്ചു ലക്ഷം വരെ പേർ മടങ്ങിയെത്തുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. രണ്ടര ലക്ഷം പേർക്ക് ക്വാറന്റെനിൽ കഴിയാനുള്ള സൗകര്യം ഗവൺമെന്റ് നിലവിൽ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക വിമാനങ്ങളിൽ അവരവരുടെ സ്ഥലത്തിനടുത്തുള്ള വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഇവരെ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് വീടുകളിലേക്കു വിടുക. ഇവർക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശമുണ്ട്.